കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം സംബന്ധിച്ച് മന്ത്രിസഭ ഉത്തരവിറക്കിയതായി റിപ്പോർട്ട്. അതേസമയം, ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നുമാസം കഴിഞ്ഞതിനുശേഷമേ നിയമം പ്രാബല്യത്തിലാകൂവെന്ന് അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്.
നിയമം പ്രാബല്യത്തിലായാൽ താൽക്കാലിക ആവശ്യത്തിനോ സന്ദർശനത്തിനോ കുവൈത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് ഫീസ് കൂടി അടക്കേണ്ടിവരും. സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിെൻറ രേഖ സ്പോൺസർ സമർപ്പിക്കേണ്ടിവരും. തുടർന്ന് ഇവർക്ക് ഇൻഷുറൻസിെൻറ പരിരക്ഷയിൽ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കും.
അതിനിടെ, സന്ദർശക വിസക്കാരുടെ ഇൻഷുറൻസ് അടിയന്തര വൈദ്യസഹായവും അത്യാവശ്യമായ സർജറിയും മാത്രമാണ് ഉൾക്കൊള്ളുക. മുമ്പുള്ള രോഗങ്ങൾക്കും അടിയന്തര ചികിത്സ വേണ്ടതില്ലാത്ത രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇവർക്ക് ഫീസ് നൽകി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം. ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി മാത്രം വിസയെടുക്കുന്നത് തടയിടാനാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. അതേസമയം, ഇൻഷുറൻസ് പ്രീമിയം തുക എത്രയെന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ പറയുന്നില്ല.