കുവൈത്ത് സിറ്റി ; ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് കുവൈത്ത് നിർത്തലാക്കിയത് പ്രവാസികളെ ആശങ്കയിലാക്കി .മാർച്ച് 6 മുതൽ ഒരാഴ്ചത്തേക്കാണു കുവൈറ്റ് നിരോധനം ഏർപ്പെടുത്തിയത് ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങൾ.ഈ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവർക്കും മറ്റു വിമാന കമ്പനികൾ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നത് ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.വൈകുന്നേരം മുതൽ ആരംഭിച്ച മന്ത്രിസഭായോഗം അസാധാരണാം വിധം 4 മണിക്കൂറിലധികം നീണ്ടു നിന്നു. രാജ്യത്തേക്ക് വരുന്ന വിദേശികൾ വഴി കൊറോണ വൈറസ് ബാധ പകരുന്നത് തടയാൻ ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സർവ്വീസ് നിർത്തി വെക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളിൽ നിന്നള്ള യാത്രക്കാർക്ക് മാർച്ച് 8 മുതൽ കൊറോണ വൈറസ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ധാക്കുകയും ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നിബന്ധന റദ്ധാക്കിയ സർക്കാർ നടപടിക്ക് എതിരെ നിരവധി പാർലമന്റ് അംഗങ്ങൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു.മാർച്ച് 8 മുതൽ വൈറസ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി പേർ ഈ തിയ്യതിക്ക് മുമ്പായി കുവൈത്തിലേക്ക് തിരിച്ചു വരികയോ തൊട്ടടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് ബൂക്ക് ചെയ്യുകയോ ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച വൈകീട്ടോടു കൂടി സർട്ടിഫിക്കറ്റ് നിബന്ധന മന്ത്രിസഭ റദ്ധാക്കിയതോടെ പെട്ടെന്നുള്ള തിരിച്ചുവ്വരവ് ആവശ്യമല്ലാതിരുന്ന പലരും ബുക്ക് ചെയ്ത ടിക്കറ്റ് കേൻസൽ ചെയ്യുകയും ചെയ്തിരുന്നു. വിമാന സർവ്വീസ് ഒരാഴ്ചത്തേക്ക് നിർത്തിയതായാണു സൂചിപ്പിക്കുന്നത്.എങ്കിലും അവസാന 2 ആഴ്ചക്കാലം ഈ രാജ്യങ്ങളിൽ കഴിഞ്ഞവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന നിബന്ധന പലർക്കും കെണിയാകും.ഒരാഴ്ചക്ക് ശേഷം വിമാന സർവ്വീസ് പുനരാരംഭിച്ചാൽ പോലും 2 ആഴ്ചക്ക് ശേഷം മാത്രമായിരിക്കും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് തിരിച്ചു വരവിനു സാധ്യമാകുക.