ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾ വീണ്ടും എത്തി തുടങ്ങി. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും മറ്റു ചില സ്ഥാപനങ്ങളുമാണു ചാർട്ടേർഡ് വിമാനങ്ങൾ വഴി ജീവനക്കാരെ തിരിച്ചത്തിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കുവൈത്ത് ഡ്രില്ലിങ് കമ്പനി തങ്ങളുടെ 50 ജീവനക്കാരെ കുവൈത്തിൽ എത്തിച്ചു.ജസീറ എയർവേസിെൻറ ചാർട്ടർ വിമാനത്തിലാണു ഇവരെ തിരികെ എത്തിച്ചത്. പ്രവേശന വിലക്ക് നില നിൽക്കുന 34 രാജ്യങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരെ ചാർട്ടർ വിമാനം വഴി കൊണ്ടുവരാൻ മന്ത്രിസഭ പ്രത്യേക അനുമതി നൽകിയിരുന്നു. ഇത് പ്രകാരമാണു പല സ്ഥാപനങ്ങളും അത്യാവശ്യ ജീവനക്കാരെ തിരികെ കൊണ്ടു വരുന്നത്. നേരത്തെ കുവൈത്ത് എയർവേസ് വിമാനത്തിൽ ആരോഗ്യ മന്ത്രാലയം 116 ജീവനക്കാരെ കൊണ്ടുവന്നിരുന്നു. ഇതിനു പുറമേ മന്ത്രാലയത്തിലെ 500 ജീവനക്കാരെ കൂടി ഉടൻ തിരിച്ചു കൊണ്ടുവരും.
പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള അത്യാവശ്യ ജീവനക്കാരുടെ പേര്, തസ്തിക തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാൻ കോവിഡ് എമർജൻസി കമ്മിറ്റി ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ ഉപസമിതി ഇവ പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക.10 വിഭാഗം തസ്തികകളിലുള്ള ജീവനക്കാരെയാണു മന്ത്രിസഭ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ കുവൈത്തിൽ എത്തിയാൽ രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറ്റനിൽ കഴിയണം.