കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ നാലു പേർക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പ്രവാസി ഇന്ത്യക്കാരൻ, പാക്കിസ്ഥാൻ പൗരനായ ജ്വല്ലറി ഉടമ, കുവൈത്തി വനിത, അവരുടെ മകൾ എന്നിവരെയാണ് കുവൈത്ത് ക്രിമിനൽ കോടതി മോഷണം, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ കേസുകളിൽ ശിക്ഷിച്ചത്.
പ്രതികൾ 800,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം രൂപ) വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇന്ത്യക്കാരനും പാക്കിസ്ഥാൻ പൗരനും 10 വർഷം കഠിന തടവ് കോടതി വിധിച്ചു. കുവൈത്ത് സ്വദേശിനിയായ വനിതയ്ക്ക് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. ഇവരുടെ മകൾക്ക് അഞ്ച് വർഷം തടവ് വിധിച്ചെങ്കിലും 5,000 കുവൈത്ത് ദിനാറിന് ജാമ്യം അനുവദിച്ചു.
എല്ലാ പ്രതികളും ചേർന്ന് 809,000 കുവൈത്ത് ദിനാർ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.