കുവൈത്ത് സിറ്റി: ഈ വർഷം അവസാനത്തോടെ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിസ സംവിധാനം നടപ്പാകുന്നതോടെ ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും ഗതാഗതം കൂടുതൽ ലളിതമാകുമെന്നും ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ് രാജ്യങ്ങളാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിലിൽ ഉള്ളത്. 1981 മെയ് 25നാണ് ജിസിസി രൂപീകരിച്ചത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഒറ്റ വിസയിൽ ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഏകീകൃത ജിസിസി വിസ.