കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില വർദ്ധിക്കുന്നു. തിങ്കളാഴ്ച്ച ഏറ്റവും ഉയർന്ന താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് താപനില ഉയർന്നതിന് പിന്നാലെ ആരോഗ്യ, സുരക്ഷ മാർഗ നിർദ്ദേശങ്ങൾ വ്യക്തമാക്കി ബോധവത്കരണ ക്യാമ്പെയ്ൻ നടത്തുന്നുണ്ട്. മൂന്ന് മാസത്തേക്ക് കുവൈത്തിൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. നിർദ്ദേശം നടപ്പാക്കാത്തവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഓഗസ്റ്റ് 31 വരെ ഈ നിയമം തുടരും.
2015 ലാണ് രാജ്യത്ത് ആദ്യമായി ഉച്ചവിശ്രമ നിയന്ത്രണം അവതരിപ്പിച്ചത്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകളുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തുന്നുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24936192 എന്ന നമ്പറിൽ അതോറിറ്റിയെ വിവരം അറിയിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.