കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ ആണവ നിലയങ്ങളിൽ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിന് അടിയന്തിര യോഗം ചേർന്ന് കുവൈത്ത്. കുവൈത്ത് ആർമി ജനറൽ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഊർജ്ജം, ജലം, ആരോഗ്യം എന്നീ മേഖലകളിലെ ശേഷി, അടിയന്തര, ദുരന്ത സാഹചര്യങ്ങൾ നേരിടാനുള്ള സുപ്രധാന മേഖലകളുടെ സന്നദ്ധത എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരിസ്ഥിതി നിരീക്ഷണ പദ്ധതികൾ, സമുദ്ര, വ്യോമ, മേഖലകളിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ, സിവിൽ ഡിഫൻസ് പദ്ധതികൾ, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള, ഏകോപന സംവിധാനങ്ങൾ എന്നിവയും യോഗത്തിൽ വിലയിരുത്തി. സർക്കാർ ഏജൻസികൾ തമ്മിലുള്ള സംയോജനം വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യതകളെ നേരിടുന്നതിനുള്ള ഏകോപനവും ഉയർന്ന നിലവാരത്തിലുള്ള തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി. അതേസമയം, ഇറാനിലുള്ള കുവൈത്തികളെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.