കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവയിനം ഹിമാലയൻ കഴുകനെ കണ്ടെത്തി. ജഹ്‌റ നേച്ചർ റിസർവിലാണ് വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷിയെ കണ്ടെത്തിയത്. പരിസ്ഥിതി പൊതു സമിതി അതോറിറ്റി ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ നിരീക്ഷകനായ ഒമർ അൽ-ഷഹീൻ ആണ് ഇക്കാര്യം അറിയിച്ചത്.
ശൈത്യകാലങ്ങളിൽ മാത്രം താഴേയ്ക്ക് പറന്നെത്തുന്ന ഈ പക്ഷികൾ സമുദ്ര നിരപ്പിൽ നിന്ന് 1500 മുതൽ 6,000 മീറ്റർ വരെ ഉയരത്തിലാണ് വസിക്കുന്നത്. ശൈത്യകാലങ്ങളിൽ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ ചൂടുള്ള പ്രദേശങ്ങളിലേക്ക് ഇവ ദേശാടനം നടത്തുകയും ചെയ്യുന്നു. മൃഗങ്ങളുടെയും മറ്റും ശവശരീരങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. അതിനാൽ പരിസ്ഥിതി ശുചീകരണത്തിലും രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിലും ഇവയുടെ പങ്ക് പ്രധാനമാണ്.
ശവശരീരങ്ങളിൽ നിന്നുള്ള വിഷബാധയേൽക്കൽ, ഉയർന്ന വൈദ്യുതി ലൈനുകളിൽ നിന്നുള്ള വൈദ്യുതാഘാതം, വേട്ടയാടൽ തുടങ്ങിയ നിരവധി പാരിസ്ഥിതിക ഭീഷണികൾ മൂലം ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട പക്ഷിയാണ് ഹിമാലയൻ കഴുകൻ.