കുവൈത്ത് സിറ്റി: കുവൈത്തിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫസ്റ്റ് റെസ്‌പോൻഡർ പദ്ധതിക്ക് തുടക്കം കുറിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിൽ രോഗികളെ എത്തിക്കുന്നതിന് മുൻപ് പ്രാഥമിക ചികിത്സ നൽകി ജീവൻ നിലനിർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യവെയ്ക്കുന്നത്.
വിദൂരപ്രദേശങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വൈദ്യസേവനം സാധ്യമാക്കുന്നതാണ് പദ്ധതി. ചികിത്സകളിലെ സങ്കീർണതകൾ കുറച്ച് കൊണ്ട് വിലപ്പെട്ട ഓരോ മനുഷ്യ ജീവനുകളും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ഡോ അഹ്മദ് അൽ അവാദി അറിയിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കൽ വിഭാഗവും മതകാര്യ വകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ വളർച്ചയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇതിനായി പ്രത്യേക ഉപകരണങ്ങൾ സജ്ജീകരിച്ച 28 വാഹനങ്ങളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക.. ഓരോ വാഹനങ്ങളിലും പ്രാഥമിക ശുശ്രൂഷയ്ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുടെയും പാരാമെഡികിന്റെയും സേവനങ്ങളും ഓക്സിജൻ ടാങ്കുകൾ, ഐവി, അത്യാഹിത മരുന്നുകൾ ഉൾപ്പെടെയുള്ള ചികിത്സ ഉപകരണങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കും.