കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്കുകളിൽ നിന്നും എ ടി എമ്മുകളിൽ നിന്നും പണം പിൻവലിച്ച് മടങ്ങുന്നവരെ പിന്തുടർന്ന് വാഹനങ്ങളിൽ നിന്ന് പണം കവരുന്ന സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങുന്നവരെ രഹസ്യമായി പിന്തുടർന്ന് പണം കവരുന്നത് പതിവാക്കിയ നാലംഗ ആഫ്രിക്കൻ സംഘത്തെയാണ് കുറ്റാ ന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങുന്ന സമയം നോക്കി ചില്ലുകൾ തകർത്ത് പണമടങ്ങിയ ബാഗുകളും പ്ലാസ്റ്റിക് കീസുകളും കൈക്കലാക്കി രക്ഷപ്പെടുകയാണ് എത്യോപ്യക്കാരായ സംഘം ചെയ്തിരുന്നത്. സുരക്ഷാ വകുപ്പുകൾക്ക് കൊള്ളസംഘത്തെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫർവാനിയ അൽദജീജ് പ്രദേശത്താണ് സംഘം പ്രധാനമായും കവർച്ച നടത്തിയിരുന്നത്.ബാങ്ക് ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു കവർച്ച. വ്യാജ നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ച കാറുകളാണ് കവർച്ച നടത്താൻ പ്രതികൾ ഉപയോഗിച്ചിരുന്നത്.
ബാങ്ക് പരിസരങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സുരക്ഷാ സംഘത്തിന് രൂപംനൽകിയിരുന്നു. അൽദജീജ് പ്രദേശത്തെ ഒരു ബാങ്കിനു സമീപം കാർ നിർത്തി പണം പിൻവലിച്ച് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിനിടെ നാലു പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി. പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.