കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസരേഖ പുതുക്കുന്ന പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നതായി മാനവ ശേഷി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം സർക്കാർ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 250 ദിനാർ ഫീസും 500 ദിനാർ ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു മാനവ ശേഷി സമിതി അവസാനമായി പുറപ്പെടുവിച്ച തീരുമാനം കുവൈത്ത് അപ്പീൽ കോടതി കഴിഞ്ഞ ദിവസം തടഞ്ഞതോടെ ഇത് സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വം രൂപപ്പെട്ടിരുന്നു. തൊഴിലാളികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതാണ് തീരുമാനം എന്നും തൊഴിലാളികളുടെ വയസ്സ്, തൊഴിൽ ചെയ്യാനുള്ള ശേഷി മുതലായവ മാനവ ശേഷി സമിതിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും ചൂണ്ടി കാട്ടിയാണ് തൊഴിലുടകളുടെ സംഘടന അപ്പീൽ സമർപ്പിച്ചത്. സമിതിയുടെ തെറ്റായ തീരുമാനം പല സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും നൈപുണ്യമുള്ള പല തൊഴിലാളികളെയും തങ്ങൾക്ക് നഷ്ടമായെന്നും ഉടമകൾ സമർപ്പിച്ച അപ്പീലിൽ പരാതി ഉന്നയിച്ചിരുന്നു. 2021 ജനുവരി ഒന്ന് മുതലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ തീരുമാനം വന്നത്. പിന്നീട് നിരവധി തവണ തീരുമാനങ്ങൾ മാറ്റുകയും ഇത് സംബന്ധിച്ച് ഉണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് രാജ്യം വിടുകയും രാജ്യത്ത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ മാസമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 250 ദിനാർ പ്രത്യേക ഫീസും 500 ദിനാർ ആരോഗ്യ ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി തൊഴിൽ അനുമതി രേഖ പുതുക്കുവാൻ മാനവ ശേഷി സമിതി ഡയരക്ടർ ബോർഡ് യോഗം തീരുമാനിച്ചത്.
![](http://kuwaitvartha.com/wp-content/uploads/2024/06/Untitled-1-2-300x157.jpg)