കുവൈത്ത് സിറ്റി: പ്രതിമാസം ഏകദേശം 3,000 വിദേശികളെ കുവൈത്തിൽ നിന്നും നാട് കടത്തുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോർട്ടേഷൻ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പൊതുതാൽപര്യം മുൻനിർത്തി പുറപ്പെടുവിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവുകൾ, ക്രിമിനൽ കേസുകളിൽ ശിക്ഷകഴിഞ്ഞ് ജുഡീഷ്യൽ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് നാടുകടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിന്റെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളിലും ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിൽ ആധുനികവൽകരണമാണ് ഏറ്റവും ശ്രദ്ധേയമായ പുരോഗതികളിൽ ഒന്ന്. പുതിയ നാട് കടത്തൽ കേന്ദ്രം അടക്കമുള്ള സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാക്കി. ഇതോടെ മാസംതോറും 3000 പേരെ തിരിച്ചയക്കാൻ കഴിയുന്നുണ്ടന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
സ്‌പോൺസറോ, നാടുകടത്തപ്പെടുന്നയാളോ യാത്രാ ടിക്കറ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് കെട്ടിടത്തിനുള്ളിലുള്ള ട്രാവൽ ഏജൻസികൾ വഴി ആഭ്യന്തര മന്ത്രാലയം ടിക്കറ്റ് എടുക്കും. പിന്നീട് പ്രസ്തുത ചെലവ് സ്പോൺസറിൽ നിന്ന് മന്ത്രാലയം ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.