കുവൈത്ത് സിറ്റി: ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ 30 തടവുകാരെ മോചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് 20 വർഷത്തിലധികം തടവ് അനുഭവിച്ച ഇവരെ സെൻട്രൽ ജയിലിൽ നിന്നും വിട്ടയച്ചത്.
വിട്ടയച്ച തടവുകാരിൽ 17 പേർ കുവൈത്ത് സ്വദേശികളാണ്. അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രേസ്ലെറ്റുകൾ ധരിപ്പിച്ച് ഇവരെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. വിട്ടയച്ച തടവുകാരിൽ വിദേശികളായ 13 പേരെ മറ്റ് നിയമ നടപടികൾ പൂർത്തിയാക്കി നാട് കടത്താനാണ് നിരർദ്ദേശം. 20 വർഷം പൂർത്തിയാക്കിയെങ്കിലും തടവ് കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്ത അഞ്ച് തടവുകാരുടെ മോചനം സംബന്ധിച്ച അവലോകനം നടത്തിവരുകയാണ്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരായിരുന്നു കഴിഞ്ഞ ദിവസം മോചിതരായവരിൽ കൂടുതൽ പേരും.
അതേസമയം, രാജ്യ സുരക്ഷ-ചാരപ്രവൃത്തി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവർക്ക് അമീറിന്റെ ആനുകൂല്യം ബാധകമല്ല.