കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സംയുക്ത സഹകരണ സമിതി നിലവിൽ വന്നു. കഴിഞ്ഞ വർഷം ഡിസംബർ 4 നാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിനും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.
ഇത് കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചതോടെയാണ് കരാർ പ്രാബല്യത്തിൽ വന്നത്. പ്രാദേശിക, അന്തർദേശീയ തലത്തിൽ രാഷ്ട്രീയ സ്വഭാവമുള്ള പൊതുതാൽപര്യ വിഷയങ്ങളിൽ വിവര കൈമാറ്റം, പ്രതിരോധം, സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ മേഖലകളിലെ സഹകരണം, സമ്പദ് വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം നൈപുണ്യ വികസനം, നിയമപരമായ തൊഴിൽ, കുടിയേറ്റ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കോൺസുലർ സഹകരണം. ആരോഗ്യ, ഔഷധ മേഖലകളിലെ സഹകരണം, ബഹിരാകാശം, വിവരസാങ്കേതികവിദ്യ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം, സാംസ്‌കാരികവും ജനകീയവുമായ ബന്ധങ്ങളും മാനുഷിക സഹകരണവും എന്നീ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടാണ് സംയുക്ത സമിതി പ്രവർത്തിക്കുക