കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് വർദ്ധിക്കുന്നു. കുവൈത്തിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യം സംരക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്രോഗികൾ തുടങ്ങിയവർ ചൂടുകാലത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ചൂടുകാലത്ത് ഹീറ്റ് സ്‌ട്രോക്ക് അഥവാ സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരവും അപകടകരവുമായി മാറുന്ന ഒന്നാണ് സൂര്യാഘാതം. അന്തരീക്ഷ താപനില വളരെ ഉയരുകയും ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. വർദ്ധിച്ച ശരീരതാപനില, വേഗത്തിലുള്ള ഹൃദയമിടുപ്പ്, തലകറക്കം, ഓക്കാനം, ചൂടുള്ളതും വരണ്ടതും ആയ ചർമം, പേശികളുടെ കോച്ചിപിടുത്തം തുടങ്ങിയവയാണ് ഹീറ്റ് സ്‌ട്രോക്കിന്റെ പ്രാഥമിക ലക്ഷണം.
ഹിറ്റ് സ്‌ട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. താപനില ഏറ്റവും ഉയർന്നതും ഹീറ്റ് സ്‌ട്രോക്ക് സാധ്യത കൂടുതലുള്ളതുമായ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹം ഇല്ലെങ്കിലും ദിവസം കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഉയർന്ന ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ നേരം ഇരിക്കരുതെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.