കുവൈത്ത് സിറ്റി: ജനുവരി 1 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ രാജ്യത്ത് നിന്നും നാടുകടത്തപ്പെട്ടത് 19,000 ത്തിലധികം പേരെന്ന് കുവൈത്ത്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വഴിവാണിഭക്കാർ, യാചകർ, പൊതു നിയമലംഘകർ, മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചവരും വിൽപ്പനക്കാർ, തൊഴിൽ, താമസ നിയമ ലംഘകർ മുതലായ നിയമലംഘന ങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് പിടിയിലായവരാണ് നാടുകടത്തപ്പെട്ടവർ.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ വഴി നിയമ ലംഘകർക്ക് എതിരെ ആരംഭിച്ച പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുന്നവരിൽ ഭൂരിഭാഗം പേരും അതാത് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതക്ക് അനുസൃതമായി, പരമാവധി ഒരു ആഴ്ചയ്ക്കകം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രക്രിയ പൂർത്തിയാക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഇക്കഴിഞ്ഞ റമദാൻ മാസത്തിൽ മാത്രമായി 60 യാചകരാണ് നാടുകടത്തപ്പെട്ടത്. നിയമ ലംഘനങ്ങളെ തുടർന്ന് പിടിക്കപ്പെട്ട എല്ലാവരുടെയും പേരുകൾ രാജ്യത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.