കുവൈത്ത്: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവേറുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ചെലവ് വർധിക്കുന്നത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിൻറെ നിർദ്ദേശ പ്രകാരം വാണിജ്യ മന്ത്രിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഏജൻസികൾ വഴി ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദിനാറും,ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 575 ദിനാറും , നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറുമായാണ് തുക പുതുക്കി നിശ്ചയിച്ചത്.
ഓൺലൈൻ ഇടപാടുകളിലൂടെ മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. കമ്പനികളുമായുള്ള തർക്കത്തെ തുടർന്ന് കാലാവധി അവസാനിക്കുന്നതിന് മുമ്പേ ഗാർഹിക തൊഴിലാളികൾ നാട്ടിലെക്ക് മടങ്ങുന്നത് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു.
പുതിയ നീക്കത്തിലൂടെ തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, കൂടുതൽ നിരക്ക് ഈടാക്കിയാൽ വാണിജ്യ മന്ത്രാലയത്തിൽ പരാതി സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പരിശോധിക്കുന്നതിനായി ആഭ്യന്തര, മാനവശേഷി മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപവത്കരിക്കും.
തീരുമാനങ്ങൾ ലംഘിക്കുന്ന ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് മാൻ പവർ അതോറിറ്റി, വാണിജ്യമന്ത്രാലയം എന്നിവ വ്യക്തമാക്കി.