കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കുമെന്ന് കുവൈത്ത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക്ക് റസിഡൻസ് മാറ്റത്തിന് അനുമതി നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യുസഫ് അസ്സബാഹിന്റെ നിർദ്ദേശ പ്രകാരമാണ് അധികൃതർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023-ലെ തീരുമാനം റദ്ദായി. നേരത്തെ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.