കുവൈത്ത് സിറ്റി: തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ബയോമെട്രിക് പദ്ധതി നടപ്പിലാക്കി കുവൈത്ത്. കൃത്യതയും തട്ടിപ്പ് തടയലുമാണ് ബയോമെട്രിക് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ നായിഫ് അൽ മുതൈരി അറിയിച്ചു.
ബയോമെട്രിക് സംവിധാനം നടപ്പിലായതോടെ വ്യക്തികളെ കൂടുതൽ വേഗത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സംശയമുള്ളവരെ കണ്ടെത്തലും കുറ്റകൃത്യങ്ങൾ കുറയ്ക്കലും സമൂഹത്തെ സംരക്ഷിക്കലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുകയുമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പേപ്പർ ഡോക്യുമെന്റുകൾ പോലുള്ള ആദ്യകാല തിരിച്ചറിയൽ രീതികൾ വഴി ഐഡന്റിറ്റി വെരിഫിക്കേഷന് ഏറെ സമയം എടുത്തിരുന്നു. എന്നാൽ പുതിയ സംവിധാനം വന്നതോടെ സെക്കൻഡുകൾ കൊണ്ട് വ്യക്തിയുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ ലഭിക്കുന്നതായി അൽ മുതൈരി കൂട്ടിച്ചേർത്തു.