കുവൈത്ത് സിറ്റി: കുവൈത്തിൽ നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ സൈബർ കുറ്റകൃത്യ പ്രതിരോധ വിഭാഗം കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ അവരുടെ സുരക്ഷാ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.
സ്വകാര്യ ഇൻഡോർ ഏരിയകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇത്തരം സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളോ ചിത്രങ്ങളോ പങ്കുവെക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് സൈബർ കുറ്റകൃത്യ വിഭാഗം മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സുരക്ഷാ ക്യാമറകൾ മതിയായ സുരക്ഷയില്ലാതെ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നുണ്ട്. പലപ്പോഴും ഡിഫോൾട്ട് പാസ്വേഡുകൾ മാറ്റാത്തതാണ് ഇതിന് കാരണം.
എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾ ഉടൻതന്നെ ഡിഫോൾട്ട് പാസ്വേഡുകൾ മാറ്റണം. ടു-ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്യണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സുരക്ഷിതമായ ചാനലുകളിലൂടെ ക്യാമറ ഫീഡുകൾ ഓൺലൈനിൽ ആക്സസ് ചെയ്യണമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.