കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യാജ മേൽ വിലാസത്തിൽ കഴിയുന്ന 12500 ഓളം പ്രവാസികളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തു. മംഗഫ് തീപിടിത്തത്തിന് ശേഷം, ബന്ധപ്പെട്ട നിരവധി മേഖലകളിൽ സർക്കാർ നടപടിക്രമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് നടപടി.
സിവിൽ ഐഡി കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസവും കാർഡ് ഉടമ താമസിക്കുന്ന യഥാർത്ഥ വിലാസവും ഒന്നായിരിക്കണം എന്ന വ്യവസ്ഥയാണ് കർശനമാക്കിയത്. ഇതിനായി മേൽവിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രവാസികളോട് ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്നാണ് ഇവ പാലിക്കാത്ത സിവിൽ ഐ ഡി കാർഡ് ഉടമകളുടെ മേൽ വിലാസം സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്തതും ഇവ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു മാസത്തെ സമയ പരിധി അനുവദിച്ചതും. ഒരു മാസത്തിനകം മേൽ വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് 100 ദിനാർ പിഴയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും ഹവല്ലി, ജിലീബ്, മഹബൂല, മംഗഫ്, ഫർവാനിയ പ്രദേശങ്ങളിൽ മേൽ വിലാസമുള്ള പ്രവാസികളുടെ മേൽവിലാസമാണ്.