കുവൈത്ത് സിറ്റി: വേനൽക്കാലത്ത് താപനില ഉയരുകയും ചൂട് വർദ്ധിക്കുകയും ചെയ്യുമ്പോൾ പലരും വാഹനങ്ങളുടെ വിൻഡോസുകളും ഗ്ലാസുകളും ടിന്റിങ് ചെയ്യുന്നത് പതിവാണ്. എന്നാൽ, ടിന്റിങ് ചെയ്യുമ്പോൾ കൃത്യമായ നിയമവശങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴയും മറ്റ് നടപടികളും നേരിടേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
2020ലെ 864-ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരം, വാഹനത്തിന്റെ മുൻവശത്തെ വിൻഡ് ഷീൽഡ് ഒഴികെ എല്ലാ ഗ്ലാസ്സുകളിലും ടിന്റിങ് അനുവദിക്കുന്ന നിയമം നിലവിലുണ്ട്. എന്നാൽ ജനാലകൾ 70% വരെ മാത്രമേ ടിന്റ് ചെയ്യാവൂ എന്നാണ് നിർദ്ദേശം. കുറഞ്ഞത് 30% സുതാര്യത നിലനിർത്തണം. കഠിനമായ കാലാവസ്ഥയിൽ നിന്ന് ആശ്വാസം നൽകുന്നതിനായി ദൃശ്യപരതയും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തിയാണ് ഈ അനുമതിയെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മുൻവശത്തെ ഗ്ലാസ് ടിന്റ് ചെയ്യുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് ഡ്രൈവർമാർക്ക് തടസ്സമില്ലാത്ത ദൃശ്യപരത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിരോധനം. നിയമവിരുദ്ധമായി ടിന്റിങ് നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മുൻവശത്തെ ഗ്ലാസ്സിൽ ടിൻ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കും. നിയമപരമായ പരിധിക്ക് അപ്പുറം വാഹന ഗ്ലാസിന്റെ നിറമോ സുതാര്യതയോ മാറ്റിയാൽ 50 ദിനാർ മുതൽ 200 ദിനാർ വരെ പിഴ ലഭിക്കും ഇതിനുപുറമെ രണ്ടുമാസത്തെ തടവും ലഭിച്ചേക്കാൻ ഇടയുണ്ട്.
പിഴ അടച്ച വാഹനം വിട്ടു കിട്ടാൻ ടിന്റുകൾ നീക്കം ചെയ്യലും നിർബന്ധമാണ്. നിയമപാലനം നിലനിർത്തുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വാണിജ്യ വ്യവസായ മന്ത്രാലയവുമായും കുവൈത്ത് മുനിസിപ്പാലിറ്റിയുമായും സഹകരിച്ച് കർശന പരിശോധനകൾ നടത്തിവരികയാണ്.