കുവൈത്ത് സിറ്റി: രാജ്യത്ത് നൂതന 5G സാങ്കേതികവിദ്യ ആരംഭിച്ചതായി കുവൈത്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഭാവിയിൽ 6G യുടെ മുന്നേറ്റങ്ങൾക്കും ഇത് അടിത്തറ പാകും. ഈ നീക്കം ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ കുവൈത്തിന്റെ മത്സരശേഷി ഉയർത്തും.
ആഗോള തലത്തിൽ നൂതന 5G സാങ്കേതികവിദ്യ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി കുവൈത്ത് മാറിയിട്ടുണ്ട്. ആശയവിനിമയ മേഖലയിലെ ‘ഗുണപരമായ കുതിച്ചുചാട്ടം’ എന്നാണ് സിട്രയുടെ ആക്ടിംഗ് ചെയർമാൻ ഷെയ്ഖ് അത്ബി ജാബർ അൽ-സബാഹ് നീക്കത്തെ വിശേഷിപ്പിച്ചത്. നൂതനമായ 5G നെറ്റ്വർക്ക് സെക്കൻഡിൽ 3 ജിഗാബൈറ്റ് വരെ അതിവേഗ കണക്ഷൻ വേഗത നൽകുമെന്നും ലേറ്റൻസി ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.