കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ മാസം കണ്ടെത്തിയത് 33 ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ജൂൺ മാസം രാജ്യത്ത് നടത്തിയ പരിശോധനാ കണക്കുകൾ പുറത്തുവിട്ടു. ജൂൺ 1 മുതൽ ആഗസ്റ്റ് അവസാനം വരെയാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂൺ 1 മുതൽ 30 വരെ നടത്തിയ പരിശോധനകളിൽ 60 തൊഴിലിടങ്ങൾ സന്ദർശിക്കുകയും 33 തൊഴിലാളികൾ നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.
നിയമം ആദ്യമായി ലംഘിച്ച 30 കമ്പനികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. തുടർന്നുള്ള പരിശോധനകളിൽ ഒരു കമ്പനി പോലും നിയമം ആവർത്തിച്ച് ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ലംഘനം കണ്ടെത്തിയ 30 കമ്പനികളിൽ വീണ്ടും പരിശോധനകൾ നടത്തി. ഉച്ചവിശ്രമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 12 പരാതികളാണ് കഴിഞ്ഞ മാസം ലഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
2015 ലാണ് രാജ്യത്ത് ആദ്യമായി ഉച്ചവിശ്രമ നിയന്ത്രണം അവതരിപ്പിച്ചത്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തുന്നുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 24936192 എന്ന നമ്പറിൽ അതോറിറ്റിയെ വിവരം അറിയിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.