കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിന് വിധേയമായ ഒരു സുപ്രധാന സ്ഥലത്തിന്റെ ചിത്രം പകർത്തിയ 29 പേർ കുവൈത്തിൽ അറസ്റ്റിൽ. 23 പ്രവാസികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ ആറ് പേർ സ്വദേശികളാണ്. ഇവരെ നിയമനടപടികൾക്കായി റഫർ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം സുരക്ഷ, നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിലെ സുരക്ഷാ സാഹചര്യങ്ങളിൽ സെൻസിറ്റീവ് അല്ലെങ്കിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഗുരുതരമായ നിയമലംഘനം ആണെന്ന് അധികൃതർ വ്യക്തമാക്കി. അതേ സമയം കഴിഞ്ഞ ദിവസം നടന്ന പ്രത്യേക എൻഫോഴ്സ്മെന്റ് പരിശോധനയിൽ ട്രാഫിക് ഉദ്യോഗസ്ഥർ 2,327 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. റസിഡൻസി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾ അറസ്റ്റിലാവുകയും ചെയ്തു. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







