കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സേവന മേഖലകളിൽ പത്ത് കുവൈത്ത് ദിനാറിൽ കൂടുതൽ തുകയുള്ള നേരിട്ടുള്ള പണമിടപാടുകൾ നിരോധിച്ച് ഉത്തരവിറക്കി കുവൈത്ത്. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സലൂണുകൾ, കുട്ടികൾക്കായുള്ള സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവിടങ്ങളിലെ ഇടപാടുകൾക്ക് ഈ നിയമം ബാധകമായിരിക്കും. വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തിങ്കളാഴ്ച പുറത്തിറക്കിയ 2026-ലെ 32-ാം നമ്പർ മന്ത്രാലയ പ്രമേയ പ്രകാരം, നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കിംഗ് ചാനലുകൾ വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താൻ പാടുള്ളൂ. മെഡിക്കൽ ഇൻസെക്ട് ആൻഡ് റോഡന്റ് കൺട്രോൾ കമ്പനികൾ, കീടനാശിനികളുടെ ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പുതിയ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്.
കരാറുകളിൽ ഏർപ്പെടുമ്പോഴോ സാധനങ്ങൾ വിൽക്കുമ്പോഴോ സേവനങ്ങൾ നൽകുമ്പോഴോ പത്ത് ദിനാറിൽ കൂടുതൽ തുക കൈപ്പറ്റാൻ പാടില്ലെന്ന് ഉത്തരവിലെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മന്ത്രാലയം പുതിയ നടപടികൾ സ്വീകരിച്ചത്.







