കുവൈത്ത് സിറ്റി: കുവൈത്തിൽ ജലീബ് അൽ-ഷുയൂഖ് പ്രദേശത്തെ 67 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനു പിന്നാലെ സ്വദേശി പാർപ്പിട മേഖലയിലേക്ക് ബാച്ചിലർ താമസക്കാരുടെ ഒഴുക്ക് വർദ്ധിച്ചതായി കണ്ടെത്തൽ. മുനിസിപ്പൽ അധികൃതരാണ് ഇക്കാര്യം കണ്ടെത്തിയത്. ഖൈത്താൻ, ഫിർദൗസ്, അൻദലൂസ്, റാബിയ, ഒമരിയ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇവർ പുതിയ താമസത്തിനായി എത്തുന്നത്.
എന്നാൽ ഇത്തരത്തിൽ സ്വദേശി താമസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്കും ഇവർക്ക് താമസ സൗകര്യം ഒരുക്കുന്നവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നഗര സഭ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, ജല വൈദ്യുതി മന്ത്രാലയം മുതലായ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി പ്രദേശങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി നഗരസഭയിലെ ബാച്ചിലേഴ്സ് പരിശോധന സമിതി മേധാവി എഞ്ചിനീയർ മുഹമ്മദ് അൽ-ജലാവി അറിയിച്ചു.







