കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട പ്രവാസി താമസക്കാർക്കായി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2025-ലെ പത്താം നമ്പർ മന്ത്രിതല തീരുമാന പ്രകാരമാണ് നടപടി.
കുവൈത്തിൽ നേരിട്ടുള്ള നിക്ഷേപ പ്രോത്സാഹന നിയമപ്രകാരം നിക്ഷേപം നടത്തിയിട്ടുള്ള വിദേശികൾക്ക് 15 വർഷം കാലാവധിയുള്ള സിവിൽ ഐഡി കാർഡുകൾ ലഭിക്കും. കുവൈത്തിൽ സ്വന്തമായി വസ്തുവകകൾ ഉള്ള പ്രവാസി താമസക്കാർക്ക് 10 വർഷം കാലാവധിയുള്ള കാർഡുകളാണ് അനുവദിക്കുക. സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
കാർഡിലെ വിവരങ്ങൾ തിരുത്തുന്നതിനോ, ഇലക്ട്രോണിക് ചിപ്പിലെ ഡാറ്റാ മാറ്റം വരുത്തുന്നതിനോ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറലിന് പൂർണ്ണ അധികാരമുണ്ടായിരിക്കും.







