കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ പള്ളികളിലേയും പ്രാർത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ദേശീയ തലത്തിൽ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ബാങ്കിനും നമസ്കാരം തുടങ്ങുന്നതിനുമിടയിലുള്ള പരമാവധി സമയം 10 മിനിറ്റാക്കിയാണ് ചുരുക്കിയത്.
ഊർജ സംരക്ഷണത്തിന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയവുമായി പൂർണമായും സഹകരിക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി.
ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള സമയം ചുരുക്കണമെന്ന നിർദേശം പള്ളികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഉതൈബി എല്ലാ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നൽകിയിരുന്നു. രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധനയും പല വൈദ്യുതോൽപ്പാദന സ്റ്റേഷനുകളിലും നടന്നുവരുന്ന അറ്റക്കുറ്റപ്പണികളും കണക്കിലെടുത്താണ് ഈ നടപടി. ഊർജ സംരക്ഷണത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു.