കുവൈത്ത് സിറ്റി: കുവൈത്തിൽ ഏറ്റവും അധികം പേരിൽ ബാധിക്കുന്ന അർബുദ രോഗങ്ങളിൽ രണ്ടാമത്തെത് വൻകുടൽ കാൻസർ. ദേശീയ അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സമിതി മേധാവി ഡോ. ഖാലിദ് അൽ-സാലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ തീരുമാനം’ എന്ന പേരിൽ സംഘടിപ്പിച്ച അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും അധികം പേരെ ബാധിക്കുന്നത് സ്തനാർബുദമാണ്. വൻ കുടൽ അർബുദമാണ് ഏറ്റവും അധികം പേരിൽ ബാധിക്കുന്ന രണ്ടാമത്തെ അർബുദ രോഗം. രാജ്യത്ത് ആകെ 582 വൻകുടൽ അർബുദ രോഗികളാണുള്ളത്. ഇതിൽ 326 കുവൈത്തികളും 256 പ്രവാസികളുമാണ്. 50 വയസ്സിനു മുകളിൽ പ്രായമായവരിലാണ് ഭൂരിഭാഗം വൻകുടൽ കാൻസർ കേസുകളും കാണപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരവും ശാരീരിക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ക്യാൻസർ തടയുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും ജനങ്ങളിൽ അവബോധം വളർത്തേണ്ട ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി.
രാജ്യത്ത് ആകെ 3775 അർബുദ രോഗികളാണുള്ളത്. ഇവരിൽ1,478 പേർ ( 53.3%) സ്വദേശികളും1,297 പേർ (46.7%) പ്രവാസികളും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.