കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നടപടി. ജഹ്‌റയിലാണ് അനധികൃത ഭക്ഷണശാലകളും ഗ്രോസറി കടകളും പ്രവർത്തിച്ചിരുന്നത്. കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് പബ്ലിക് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയാണ് ജഹ്‌റ ഗവർണറേറ്റിൽ പരിശോധന നടത്തിയത്.
ആരോഗ്യ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റും രണ്ട് പലചരക്ക് കടകളും അധികൃതർ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തുവെന്നും അധികൃതർ കണ്ടെത്തി. മായം ചേർത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ ഉത്പന്നങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിൽ ശക്തമായ പരിശോധന തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








