കുവൈത്ത് സിറ്റി: വ്യാജ ബിരുദധാരികളെ പിടികൂടാൻ പുതിയ നടപടികളുമായി കുവൈത്ത്. ഇതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിയമം ആവിഷ്ക്കരിച്ചു. നിയമലംഘകർക്കെതിരെ അഞ്ച് വർഷം വരെ തടവ്, 10,000 കുവൈത്ത് ദിനാർ വരെ പിഴ, പൊതുസേവനത്തിൽ നിന്ന് പിരിച്ചുവിടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രാല.ം നൽകുന്ന മുന്നറിയിപ്പ്.
തൊഴിൽ വിപണിയെ സംരക്ഷിക്കുക, അക്കാദമിക് ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കുക, സാമ്പത്തിക, പ്രൊഫഷണൽ നേട്ടങ്ങൾക്കായി സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർ അവരുടെ തുല്യതാ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മന്ത്രാലയം പരിശോധിച്ച് അംഗീകാരിക്കുന്നത് വരെ ഒരു വർഷം താൽകാലികമായി ജോലി ചെയ്യാം. എന്നാൽ മന്ത്രാലയം അനുമതി നിഷേധിച്ചാൽ ജോലിയിൽ തുടരാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. ഇത്തരക്കാർക്ക് ഒരു വർഷം തടവും 1,000 മുതൽ 5,000 ദിനാർ വരെ പിഴയും സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർക്ക് ഒരു വർഷം വരെ തടവും 3,000 മുതൽ 5,000 ദിനാർ വരെ പിഴയും ലഭിക്കും.
വ്യക്തിപരമായ നേട്ടത്തിനാണ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചതെങ്കിൽ ശിക്ഷ മൂന്ന് വർഷം തടവും 10,000 ദിനാർ വരെ പിഴയും ആയി വർധിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷം വരെ തടവും 10,000 ദിനാർ പിഴയും സർവീസിൽ നിന്ന് പിരിച്ചുവിടലും നേരിടേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.