കുവൈത്ത് സിറ്റി: കോസ്‌മെറ്റിക് സർജറികൾക്കും നടപടി ക്രമങ്ങൾക്കും നിയമങ്ങൾ കർശനമാക്കി കുവൈത്ത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സർക്കാർ-സ്വകാര്യ മേഖലകളിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ഉത്തരവ് പുറത്തിറക്കി. കുവൈത്ത് ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് ടുഡേ’യിൽ പ്രസിദ്ധീകരിച്ച 2026-ലെ 232-ാം നമ്പർ ഉത്തരവ് പ്രകാരം, ബോഡി മാസ് ഇൻഡക്‌സ് 35-ന് മുകളിലുള്ള രോഗികളിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ നടത്തുന്നത് പൂർണ്ണമായും നിരോധിച്ചു.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ചികിത്സകൾക്കും ഉത്തരവിലൂടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു സെഷനിൽ ശരീരഭാരത്തിന്റെ പരമാവധി 8 ശതമാനമോ അല്ലെങ്കിൽ 5 ലിറ്ററോ എതാണോ കുറവ്, അത്രയും കൊഴുപ്പ് മാത്രമേ നീക്കം ചെയ്യാൻ പാടുള്ളൂ. ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ, സിസോഫ്രീനിയ, കടുത്ത വിഷാദം, ഈറ്റിംഗ് ഡിസോർഡർ, ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളിൽ ഇത്തരം സർജറികൾ നടത്തുന്നതിന് മുൻപ് രജിസ്റ്റർ ചെയ്ത സൈക്യാട്രിസ്റ്റിന്റെ മാനസികാരോഗ്യ റിപ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്.








