കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണം നടത്തിയ നാലു ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ജഹ്റ ഗവർണറേറ്റിലെ അബ്ദലി റോഡിന് സമീപമുള്ള മരുഭൂമി പ്രദേശത്തെ കന്നുകാലി വളർത്തൽ കേന്ദ്രം മറയാക്കി അനധികൃതമായി മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്ത കേസിലാണ് നാല് ഇന്ത്യൻ പൗരന്മാരെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മദ്യം നിർമ്മിച്ചുകൊണ്ടിരുന്ന മൂന്ന് പേരെ സ്ഥലത്തുവെച്ച് പിടികൂടി. ഇവിടെ നിന്ന് മദ്യം വാങ്ങി വീണ്ടും വിൽക്കുന്നതിനായി എത്തിയ നാലാമനെയും പിന്നീട് അറസ്റ്റ് ചെയ്തു. പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 236 പ്ലാസ്റ്റിക് കുപ്പികളിലെ പ്രാദേശികമായി നിർമ്മിച്ച മദ്യം, മദ്യനിർമാണത്തിനുപയോഗിച്ച നിരവധി ബാരലുകൾ, അസംസ്കൃത വസ്തുക്കൾ, കൂടാതെ പണം എന്നിവയും അധികൃതർ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും കുറ്റസമ്മതം നടത്തി. രഹസ്യമായി മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായാണ് ഇവർ പോലീസിനോട് സമ്മതിച്ചത്. ഇവരിൽ നിന്ന് മദ്യം വാങ്ങി പുനർവിൽപ്പന നടത്തിയിരുന്നതായി നാലാമനും സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.








