കുവൈത്ത് സിറ്റി: തീരദേശ, സമുദ്ര മേഖലകളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് ശക്തമായ പരിശോധനയുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ്. ഇതിന്റെ ഭാഗമായി കിഴക്കൻ മേഖലയിലെ നഖ്അത് ഷംലാനിൽ വ്യാപക പരിശോധനയാണ് അധികൃതർ നടത്തിയത്.
പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ജനറൽ ഫയർ ഫോഴ്‌സ്, എൻവയോൺമെന്റൽ പോലീസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് എന്നിവരുടെ സഹകരണത്തോടെ നടന്ന ഫീൽഡ് ക്യാപെയ്‌നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഈ പരിശോധനക്കിടെ പിടികിട്ടാപ്പുള്ളിയായ ഒരാളെ പിടികൂടാനും അധികൃതർക്ക് കഴിഞ്ഞു. പരിശോധനയിൽ 152 വ്യക്തികളുടെ രേഖകളും തിരിച്ചറിയൽ വിവരങ്ങളും വിശദമായി പരിശോധിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 32 ബോട്ടുകൾ തുടർനടപടികൾക്കായി കൈമാറി.
ജനറൽ ഫയർ ഫോഴ്‌സ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 3 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരും അറസ്റ്റിലായി.







