കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമം. ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 6 ഫോർട്ടി-ഫൂട്ട് കണ്ടെയ്‌നറുകളിൽ നിന്നായി 2,236 കവർ റേഷൻ ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു. കുവൈത്ത് കസ്റ്റംസ് അധികൃതരാണ് റേഷൻ സാധനങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
വ്യത്യസ്ത ഷിപ്പിംഗ്, എക്‌സ്‌പോർട്ട് കമ്പനികളുടെ പേരിലുള്ള കണ്ടെയ്‌നറുകൾ രാജ്യം വിടുന്നതിന് മുൻപ് കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ പിടിയിലായത്. 211 ക്യാൻ സബ്സിഡി പാൽപ്പൊടി, 349 ബാങ്ക് സബ്സിഡി ഗോതമ്പുപൊടി, 435 കുപ്പി ദലാൽ എണ്ണ, 9 ക്യാൻ ദലാൽ വെജിറ്റബിൾ ഗീ, 38 ബാഗ് റേഷൻ ചെറുപയർ/പരിപ്പ്, 787 പാക്കറ്റ് റേഷൻ പാസ്ത, 49 ബാഗ് റേഷൻ അരി, 35 ബാഗ് സബ്സിഡി പഞ്ചസാര, 323 ക്യാൻ ടൊമാറ്റോ പേസ്റ്റ് തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.
സബ്സിഡി സാധനങ്ങൾ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നത് തടയാൻ രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും അതിർത്തി പോയിന്റുകളിലുംകസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.








