കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയത്തിൽ വിവിധ സേവനങ്ങൾക്ക് ഫീസ് നിരക്ക് വർദ്ധിപ്പിച്ച് കുവൈത്ത്. വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കിൽ പതിന്മടങ്ങ് വർദ്ധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സൗജന്യമായി നൽകിയിരുന്ന 67 ൽ പരം സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുകയും ചെയ്തുവെന്നാണ് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഈടാക്കുന്ന ഫീസ് നിരക്കുകൾ പുനരവലോകനം ചെയ്യുന്നതിനായി ധനകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തണമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ മന്ത്രാലയം ഫീസ് വർധനവ് ഏർപ്പെടുത്തിയത്. നിർദ്ദിഷ്ട ഫീസ് ഘടന അനുസരിച്ച്, കമ്പനി സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾക്ക് 20 ദിനാർ ഫീസ് ചുമത്തും. നിലവിൽ ഈ സേവനം സൗജന്യമായിരുന്നു.
റിയൽ എസ്റ്റേറ്റ്, ജ്വല്ലറി എക്സിബിഷനുകൾ നടത്തുന്നതിനുള്ള താൽക്കാലിക വാണിജ്യ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് 30 ദിനാറിൽ നിന്ന് 500 ദിനാറായി വർദ്ധിപ്പിച്ചു. സ്ഥാപനങ്ങളുടെ മൂലധന സംഖ്യ കുറയ്ക്കുവാനും വർദ്ധിപ്പിക്കുവാനുമുള്ള അപേക്ഷകൾ, ഓഹരി പരിഷ്‌കരണം, സ്ഥാപനത്തിൽ വാണിജ്യ പങ്കാളിയുടെ പ്രവേശനം അല്ലെങ്കിൽ പുറത്തുകടക്കൽ, ഒരു കമ്പനിയുടെ പിരിച്ചുവിടൽ, ലിക്വിഡേഷൻ തുടങ്ങിയവ അംഗീകരിക്കുന്നതിനുള്ള ഫീസിൽ 25 ശതമാനമാണ് വർദ്ധനവ് വരുത്തിയത്.
വാണിജ്യ സ്ഥാപനത്തിന്റെ വ്യാപാര നാമം മാറ്റം ചെയ്യുന്നതിനും ഫീസ് വർദ്ധനവ് ഏർപ്പെടുത്തി. അക്കൗണ്ടിംഗ് പ്രൊഫഷൻ പരിശീലിപ്പിക്കുന്നതിനുള്ള ലൈസൻസുകൾക്ക് നിലവിലെ 150 ദിനാറിൽ നിന്ന് 200 ദിനാറായാണ് ഉയർത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.