കുവൈത്ത് സിറ്റി: ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ ഫോൺ നോക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഈ ശീലം മാറ്റിക്കോളൂ. ഇല്ലെങ്കിൽ നിങ്ങൾക്ക് പണി ഉറപ്പാണ്. ഇത്തരം പ്രവണതകൾ ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്നാണ് കുവൈത്ത് നൽകുന്ന മുന്നറിയിപ്പ്. ട്രാഫിക് സിഗ്നലിൽ കാത്ത് നിൽക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രാജ്യത്തെ ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ കേണൽ ഉസ്മാൻ അൽ ഗരീബ് പറഞ്ഞു.
സിഗ്നലിൽ വാഹനം നിശ്ചലം ആയിരിക്കുന്ന സമയത്ത് പോലും ഡ്രൈവിങ്ങിൽ പൂർണ്ണ ശ്രദ്ധ വേണം. ഈ സമയത്ത് ഡ്രൈവർമാർക്ക് ഫോൺ പിടിക്കാനോ ഉപയോഗിക്കാനോ അനുവാദം ഉണ്ടാകില്ല. സിഗ്നലുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും പിറകിലുള്ള വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്താനും കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മുന്നോട്ട് നീങ്ങാനുള്ള സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയുണ്ടാകാനും കാരണമാകും. നൂതന നിരീക്ഷണ ക്യാമറകളും മന്ത്രാലയത്തിന്റെ സെൻട്രൽ കൺട്രോൾ റൂമും ഇത്തരം പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾ കർശനമായി തത്സമയം തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇവ നിയമലംഘനങ്ങളായി രേഖപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ ഡ്രൈവർമാരുടെ ശ്രദ്ധ വളരെ നിർണായകമാണ്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഗതാഗത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.