കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പിടിച്ചെടുത്തു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള അനധികൃത പടക്ക സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആവശ്യമായ ലൈസൻസുകളില്ലാതെയും നിയമം ലംഘിച്ചും പടക്കങ്ങൾ സൂക്ഷിച്ച നിരവധി സ്ഥലങ്ങൾ കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത എല്ലാ പടക്കങ്ങളും കണ്ടുകെട്ടിയതായി അധികൃതർ വ്യക്തമാക്കി. പടക്കങ്ങളുടെ ഗതാഗതത്തിലും സംഭരണത്തിലും ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പടക്കങ്ങളുടെ കള്ളക്കടത്ത്, ഇറക്കുമതി, സംഭരണം എന്നിവയുമായി ബന്ധമുള്ള മൂന്ന് ഒളിച്ചോടിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിയമപരമായ മാർഗങ്ങളിലൂടെ അവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി. പ്രതികളിൽ ഒരാൾ കസ്റ്റംസ് അതോറിറ്റിയിൽ പ്രവർത്തിക്കുന്ന ഒരു പൊതു ജീവനക്കാരനാണ്.
പടക്കങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതോ വ്യാപാരം ചെയ്യുന്നതോ ആയ അപകടങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾക്ക് കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.







