കുവൈത്ത് സിറ്റി: പുതിയ മറൈൻ നിയമം പുറപ്പെടുവിച്ച് കുവൈത്ത്. രാജ്യത്തെ സമുദ്രമേഖലയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ചെറുകിട കപ്പലുകളുടെയും വിനോദ ബോട്ടുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായാണ് പുതിയ മറൈൻ നിയമം പുറപ്പെടുവിച്ചത്. സമുദ്ര സ്ഥാപനങ്ങളെയും ഫ്ലോട്ടിംഗ് യൂണിറ്റുകളെയും നിയന്ത്രിക്കുന്നതിനുള്ള 2026-ലെ 61-ാം നമ്പർ ഡിക്രി നിയമമാണ് ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ വഴി പ്രസിദ്ധീകരിച്ചത്.
ചെറുകപ്പലുകളെ സംബന്ധിച്ച 1960-ലെ 36-ാം നമ്പർ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ സമുദ്ര സ്ഥാപനങ്ങൾക്കും ഫ്ലോട്ടിംഗ് യൂണിറ്റുകൾക്കും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരമാവധി 6 മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
സമുദ്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസിംഗ്, പരിശോധന, നിരീക്ഷണം, സമുദ്ര അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവയുടെ പൂർണ്ണ ചുമതല ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനായിരിക്കും. പുതിയ രജിസ്ട്രേഷനോ, ലൈസൻസ് എടുക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ളവ പുതുക്കുന്നതിനോ മുൻപായി ബോട്ടുടമകൾ സാധുവായ ഇൻഷുറൻസ് രേഖകൾ സമർപ്പിക്കേണ്ടത് നിർബന്ധമാക്കി.
കപ്പൽ/ബോട്ട് ക്യാപ്റ്റൻമാർക്കായി ‘മറൈൻ ക്യാപ്റ്റൻ എ’, ‘മറൈൻ ക്യാപ്റ്റൻ ബി’ എന്നിങ്ങനെ രണ്ട് പുതിയ ലൈസൻസ് വിഭാഗങ്ങൾ നിയമം വഴി അവതരിപ്പിച്ചു. ഇവ നേടുന്നതിനുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള മറൈൻ ലൈസൻസുകൾ കൈവശമുള്ള വിദേശികൾക്ക് കുവൈത്ത് പ്രാദേശിക സമുദ്രപരിധിക്കുള്ളിൽ പരമാവധി 90 ദിവസത്തേക്ക് മാത്രമേ ആ ലൈസൻസ് ഉപയോഗിക്കാൻ അനുവാദമുള്ളൂ.
കടൽയാത്രകൾക്കും ഡൈവിംഗ് ട്രിപ്പുകൾക്കും പുതിയ നിയമത്തിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും ആവശ്യമായ ലൈഫ് ജാക്കറ്റുകൾ, മറ്റ് രക്ഷാപ്രവർത്തന സാമഗ്രികൾ എന്നിവ ബോട്ടുടമകൾ നിർബന്ധമായും ഉറപ്പാക്കണം. ഇതിനൊപ്പം, കപ്പലുകളുടെയും ബോട്ടുകളുടെയും സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം നിയമപ്രകാരം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണം.








