കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിനു ശേഷം സർക്കാർ കാര്യാലയങ്ങളുടെ പ്രവർത്തന സമയം നാല് ഷിഫ്റ്റുകളിലാക്കാൻ തീരുമാനിച്ചു. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം അൽ റുബയാനാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
രാജ്യത്തെ സർക്കാർ കാര്യലയങ്ങളിൽ ഫ്ളക്സിബിൾ ജോലി സമയം ഏർപ്പെടുത്തുന്നത് സംബന്ധിച്ച പഠനം പൂർത്തിയാകുന്നത് വരെ പുതിയ സമയ ക്രമത്തിലാകും സർക്കാർ കാര്യലയങ്ങൾ പ്രവർത്തിക്കുക. ഓരോ സർക്കാർ ഏജൻസികൾക്കും ഒന്നിലധികം സമയക്രമം തെരഞ്ഞെടുക്കാനും അനുമതിയുണ്ട്. പ്രതി ദിനം പ്രവൃത്തി സമയം 7 മണിക്കൂർ അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. കാലത്ത് 7 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഒന്നാമത്തെ ഷിഫ്റ്റ്.കാലത്ത് 7.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. മൂന്നാമത്തെ ഷിഫ്റ്റ് കാലത്ത് 8 മണിക്ക് ആരഭിച്ച് ഉച്ചക്ക് 3 മണിക്ക് അവസാനിക്കും. കാലത്ത് 8.30 ന് ആരംഭിച്ച് ഉച്ചക്ക് 3.30 ന് അവസാനിക്കുന്ന രീതിയിലാണ് നാലാമത്തെ ഷിഫ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സർക്കാർ ഏജൻസിക്കും ജോലിയുടെ സ്വഭാവവും സാഹചര്യവും അനുസരിച്ച് ജോലി സമയം തെരഞ്ഞെടുക്കാവുന്നതാണ് എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. രാജ്യത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമാണ് നടപടി.