കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടയിൽ വാഹനാപകടങ്ങളും അപകടത്തെ തുടർന്നുള്ള മരണങ്ങളിലും ഗണ്യമായ കുറവ് വന്നതായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2024 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ന്റെ ആദ്യ പാദത്തിൽ ഗതാഗത നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം 1,968,733 ആയിരുന്നു.എന്നാൽ , ഈ വർഷം ഇതേ കാലയളവിൽ ഇത് 16 ശതമാനം കുറഞ്ഞു.1,659,448 ആയി.
കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളുടെ എണ്ണം 2,511 ആയിരുന്നു. എന്നാൽ, ഈ വർഷം ഇതേ കാലയളവിൽ ഇത് 45 ശതമാനം കുറഞ്ഞ് 1,383 ആയി. ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങൾ മൂലമുണ്ടായ മരണങ്ങളുടെ എണ്ണം 94 ആയി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 143 ആയിരുന്നു. 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിനും ആധുനിക നിരീക്ഷണ, നിർവ്വഹണ സംവിധാനങ്ങൾ സജീവമാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളെ തുടർന്നാണ് വാഹനാപകടങ്ങൾ കുറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.