കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് 14 വർഷം തടവ് ശിക്ഷ. സ്വദേശി പൗരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് എതിരെ ക്രിമിനൽ കോടതി വിധിച്ച 14 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.
കഴിഞ്ഞ വർഷം സഅദ് അൽ-അബ്ദുല്ല പ്രദേശത്ത് വച്ചാണ് കുവൈത്ത് പൗരൻ വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് . പ്രവാസി തൊഴിലാളിയെ ഇയാൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. പ്രവാസി തൊഴിലാളിയെ കാണാതായതിനെ തുടർന്ന് ഇവരുടെ സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ കൊല്ലപ്പെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതവും നടത്തി. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയുടെ പിതാവ്, സഹോദരൻ, ഭാര്യ തുടങ്ങിയവർക്ക് ക്രിമിനൽ കോടതി നേരത്തെ വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവെച്ചു.






