കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണ ശ്രമം നടന്നുവെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. ഇന്ന് രാവിലെ നടന്ന ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ കുവൈത്തിലെ മൻഗഫ് പ്രദേശത്തെ ജനവാസ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രോൺ താമസ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ആറ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമായിരുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിടാൻ കാരണമായത്. തുടർന്ന് അടിയന്തര സേനാ വിഭാഗം ഉടൻ ഇടപെടുകയും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.







