കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി കുവൈത്ത്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
ആഗോള ആരോഗ്യ ഭീഷണികളെ നേരിടുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഗാണ്ട, ദക്ഷിണ സുഡാൻ, കോൺഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശം.
വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, താപനില സ്കാനിംഗ് സംവിധാനം, മെഡിക്കൽ വിലയിരുത്തൽ എന്നിവ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും പകർച്ച വ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, ട്രാക്കിംഗ് എന്നിവ തുടരുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഔദ്യോഗിക സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.








