കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളായ രണ്ട് സഹോദരിമാരുടെ നാടുകടത്തൽ ഉത്തരവ് റദ്ദാക്കുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയ കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ക്രിമിനൽ കോടതി ജഡ്ജിമാരായ അൽദുവൈഹി അൽദുവൈഹി, ഇബ്രാഹിം ഖുറൈത്ത്, ഫൈസൽ അൽഖുദൈർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഒരു കേസിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയ സഹോദരിമാരായ രണ്ട് പ്രവാസികളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നാടുകടത്തൽ റദ്ദാക്കുന്നതിനായി ഇവരിൽ നിന്നും ഇയാൾ പണം വാങ്ങുകയും ഇതിനായി ക്രിമിനൽ എക്‌സിക്യൂഷൻ ഡയറക്ടറുടെ പേരിൽ വ്യാജമായി ദയാ ഹർജി നിർമ്മിച്ച് ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള, കുറ്റം. ജലീബ് അൽഷുയൂഖ് പോലീസ് സ്റ്റേഷനിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. ഔദ്യോഗിക രേഖ കെട്ടിചമക്കൽ, വ്യാജ രേഖ ഉപയോഗിക്കൽ, അനധികൃതമായി സാമ്പത്തിക നേട്ടം കൈവരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.








