കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി ഗവർണറേറ്റിൽ വ്യാപക പരിശോധനാ ക്യാമ്പെയ്നുമായി കുവൈത്ത് മുൻസിപ്പാലിറ്റി. ഉപേക്ഷിക്കപ്പെട്ടതും ഉപയോഗശൂന്യവുമായ 257 വാഹനങ്ങൾ നീക്കം ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. 211 നിയമ ലംഘനങ്ങളും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ബോട്ടുകൾ, അവശിഷ്ട വസ്തുക്കൾ, തെരുവ് കച്ചവടക്കാർ, പൊതുശുചിത്വത്തെ ബാധിക്കുന്നതും റോഡുകൾ തടസപ്പെടുത്തുന്നതുമായ മറ്റ് നിയമലംഘനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പൊതു ശുചിത്വ, റോഡ് ഒക്യുപസി വകുപ്പ് ക്യാമ്പെയ്നുകൾ നടത്തിയത്.
നിഷേധാത്മകമായ രീതികൾ ഇല്ലാതാക്കുക, ശുചിത്വം മെച്ചപ്പെടുത്തുക, ഗവർണറേറ്റിന്റെ ഭംഗി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫീൽഡ് പരിശോധനകൾ നടത്തുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഈ മാസം പരിശോധന സംഘങ്ങൾ 12 മൊബൈൽ കാർട്ടുകൾ നീക്കം ചെയ്തു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും ബോട്ടുകൾക്കും മേൽ 1983 മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ അവ നീക്കം ചെയ്യാൻ ഉടമകൾക്ക് നിർദേശം നൽകുകയും ചെയ്തു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും പൊതുശുചിത്വവും റോഡ് ഒക്യുപെൻസി നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.








