കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വർണ്ണക്കടകളിൽ ശക്തമായ പരിശോധന. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കുവൈത്തിലെ വിവിധ സ്വർണ്ണക്കടകളിൽ പരിശോധന നടന്നത്. മുബാറകിയ മേഖലയിലെ സ്വർണക്കടകളും വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ആന്റി മണി ലോണ്ടറിംഗ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് വകുപ്പാണ് വ്യാപക പരിശോധന നടത്തിയത്. 84 കടകളിൽ നടത്തിയ പരിശോധനയിൽ പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും ഭീകര ധനസഹായ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 47 നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താവിനെ തിരിച്ചറിയാതിരുന്നത്, ആവശ്യമായ ‘ഡ്യൂ ഡിലിജൻസ്’ നടപടികൾ പാലിക്കാതിരിക്കൽ, നിയമവിരുദ്ധമായ പണ ഇടപാടുകൾ നടത്തൽ എന്നിവയായിരുന്നു പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. സംശയാസ്പദമായ 28 കേസുകളിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ സ്ഥാപനങ്ങൾ അറിയിച്ചില്ലെന്നും അധികൃതർ അറിയിച്ചു. ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് മതിയായ അറിവില്ലായ്മയും കണ്ടെത്തി.
സ്വർണ-വിലപിടിപ്പുള്ള ലോഹ വ്യാപാര മേഖലയിലെ നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കാനും പണം വെളുപ്പിക്കൽ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്താനുമാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം വിസദമാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധയുണ്ടാകുമെന്നും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







