കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്നവർക്കെതിരെ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സ്വദേശികളുടെ വാഹനത്തിന് എതിരെ ജപ്തി നടപടി സ്വീകരിക്കുകയും വിദേശികളെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യും. 170 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കുകയും പൗരന്മാർക്കെതിരെ അധിക നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വിദേശികൾക്ക് വാഹനം പിടിച്ചെടുക്കുന്നതോടൊപ്പം നാടുകടത്തലും ബാധകമാകും. 200 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഏറ്റവും കർശനമായ ശിക്ഷയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൗരന്മാർക്കെതിരെ ട്രാഫിക് കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം ജയിൽ ശിക്ഷക്കും വിധേയരാക്കും. വിദേശികൾക്ക് ട്രാഫിക് കേസ്, വാഹനജപ്തി, രാജ്യത്തുനിന്ന് നാടുകടത്തൽ എന്നിവയാണ് ശിക്ഷയായി ലഭിക്കുക.








