കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യവസായ മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ വൈദ്യുതി തടസം ഒഴിവാക്കാനായാണ് വ്യവസായ മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 5 മണിവരെ ഫാക്ടറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി നിർദേശം പുറപ്പെടുവിച്ചു.
മെയ് 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് തീരുമാനം ബാധകമാക്കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടർന്ന് എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിക്കുന്നതിനാൽ ദേശീയ വൈദ്യുതി ഗ്രിഡിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം. ഉച്ചസമയങ്ങളിൽ പ്രവർത്തനം നിർത്തുന്നതിലൂടെ ഉണ്ടാകുന്ന ഉൽപ്പാദന നഷ്ടം പരിഹരിക്കാൻ രാത്രികാല ഷിഫ്റ്റുകൾ വർധിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതേസമയം, നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് വൈദ്യുതി തടസങ്ങൾ ഒഴിവാക്കുന്നതിനും വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി വ്യവസായ മേഖലയുടെ പൂർണ്ണ സഹകരണമാവശ്യമാണെന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു.







